ശബരിമല ഹലാൽ ശർക്കര വിവാദം; ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ശബരിമല ഹലാൽ ശർക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്ജെആർ കുമാർ‍ ആണ് ഹർജി നൽകിയത്.

മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹലാൽ ശർക്കര ഉപയോഗിച്ച് നിർമ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിർത്തണമെന്നും ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ചില ശർക്കര പാക്കറ്റുകളിൽ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിത്. അറേബ്യൻ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നതു കൊണ്ടാണ് ഹലാൽ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ വാക്കാലറിയിച്ചിരുന്നു.

മികച്ച ഗുണനിലവാരമുള്ള ശർക്കരയാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്ന്‌ ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം കോടതിയെ അറിയിച്ചിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ പരിശോധന നടത്തിയാണ് ശർക്കര അയക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.