ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കടിച്ച് വലിച്ച് തെരുവ് നായ്ക്കൾ; കരളലിയിക്കുന്ന കാഴ്ച; രണ്ട് വർഷത്തിനിടെ ഇത് നാലാം തവണ

ഭോപ്പാൽ: നവജാത ശിശുവിന്റെ മൃതദേഹം ഭക്ഷിച്ച് തെരുവ് നായ്ക്കൾ. മധ്യപ്രദേശിലെ അശോക്‌നഗറിലെ ജില്ലാ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം. ആശുപത്രിയിലെ തന്നെ ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിന്റെ ശരീരം നായ്ക്കൾ കടിച്ച് വലിക്കുന്നത് കണ്ടത്. തുടർന്ന് ഇയാൾ പട്ടികളെ ഓടിച്ച ശേഷം നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ഡോക്ടർമാരെ ഏൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. തങ്ങൾ രാവിലെയാണ് വിവരം അറിഞ്ഞതെന്നും മൃതദേഹ അവശിഷ്ട്ടങ്ങൾ പോസ്റ്റ്‌മോർട്ടം മുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സിവിൽ സർജൻ ഡോ.ഡി കെ ഭാർഗവ പറഞ്ഞു. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ നവജാത ശിശുക്കളുടെ മൃതദേഹം ശരിയായി സംസ്‌കരിക്കാത്തതും, അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആശുപത്രിക്ക് പുറത്ത് സമാനമായ സംഭവം നടന്നിരുന്നു. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ സംഭവമാണെന്ന് നാട്ടുകാർ ആരോപിച്ചു. ദിവസവും നാനൂറോളം രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും കുറവുണ്ട്.

ആശുപത്രിയിൽ 24 അംഗീകൃത ഡോക്ടർമാരുടെ തസ്തികകളുള്ളതിൽ 20 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 49 വാർഡ് അംഗങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും അനുമതിയുണ്ട്. എന്നാൽ നിലവിൽ ഇതിൽ 31 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.