എല്‍ജെഡി അധ്യക്ഷസ്ഥാനം ശ്രേയാംസ് കുമാര്‍ ഉടന്‍ രാജിവച്ചില്ലെങ്കിൽ സമാന്തര യോഗം വിളിക്കും; സിപിഎമ്മിനെ നിലപാടറിയിപ്പ് വിമത നേതാക്കൾ

തിരുവനന്തപുരം: എല്‍ജെഡി അധ്യക്ഷസ്ഥാനം എം വി ശ്രേയാംസ് കുമാര്‍ ഉടന്‍ രാജിവയ്ക്കണമെന്ന നിലപാട് കടുപ്പിച്ച് വിമത വിഭാഗം നേതാക്കൾ. ശ്രേയാംസ് കുമാര്‍ നാളെ രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറയിപ്പ് നല്‍കി.

സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്. ഇക്കാര്യം വിമത നേതാക്കള്‍ സിപിഎം നേതാക്കളെ കണ്ട് അറിയിച്ചു. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മുന്നണിയെ അറിയിക്കുമെന്നും എംവി ശ്രേയാംസ്‌കുമാറിന് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ നാളെ വരെ സാവകാശം നല്‍കിയിട്ടുണ്ടെന്നും ഷേയ്ഖ് പി ഹാരിസും സുരേന്ദ്രന്‍ പിള്ളയും അറിയിച്ചു.

യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്നും ഇതംഗീകരിക്കണമെന്നും വി സുരേന്ദ്രന്‍പിള്ള വിഭാഗം പറഞ്ഞു. ജെഡിഎസുമായുള്ള ലയന സാധ്യത തള്ളിയ ഷെയ്ഖ് പി ഹാരിസ് ഇതുസംബന്ധിച്ച് നടക്കുന്നത് വ്യാജപ്രചാരണമാണെന്നും വ്യക്തമാക്കി. ശ്രേയാംസ്‌കുമാര്‍ രാജിവച്ചില്ലെങ്കില്‍ തീരുമാനം നാളെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘എല്‍ജെഡി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലെ തീരുമാനം എല്‍ഡിഎഫ് കണ്‍വീനറിനെയും നേതാക്കളെയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിലവിലുള്ള ആഭ്യന്തര വിഷയത്തെ സംബന്ധിച്ച് ശ്രേയാംസ്‌കുമാറിനയെും തീരുമാനം അറിയിച്ചിട്ടുണ്ട്. നാളെ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷ’. ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിഎ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും.