“പ്രിയപ്പെട്ടവനുമായി കുറച്ചു നിമിഷങ്ങള്‍ “; ബിനീഷ് കോടിയേരി കാണാൻ എത്തിയ സന്തോഷത്തിൽ ടിപി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ്‌ ഷാഫി

കണ്ണൂര്‍: ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങിയ ബിനീഷ്‌ കോടിയേരി ടിപി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ്‌ ഷാഫിയെ കാണാന്‍ കണ്ണൂരിലെത്തി. ഷാഫി ഇപ്പോള്‍ പരോളിലാണ്‌.
ബംഗളുരു ജയിലില്‍ ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണു മയക്കുമരുന്ന്‌ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷിനു ജാമ്യം ലഭിച്ചത്‌.

തിരുവനന്തപുരത്തെത്തി ഏറെ വൈകാതെയാണു ബിനീഷ്‌ കണ്ണൂരിലെത്തിയത്‌. ടി.പി. കേസിലെ പ്രതികള്‍ക്കു ബിനീഷുമായി അടുത്ത ബന്ധം ആരോപിക്കപ്പെട്ടിരുന്നു.
ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ മൃതദേഹവുമായി തിരുവനന്തപുരത്തു നിന്ന്‌ കണ്ണൂരിലേക്കു പോയ ആംബുലന്‍സില്‍ ബിനീഷുമുണ്ടായിരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ കേസിന്‌ ശേഷം ക്വട്ടേഷന്‍കാര്‍ക്കെതിരെ സിപിഎം നിലപാട്‌ കടുപ്പിക്കുകയും ക്രിമിനലുകളില്‍ നിന്ന്‌ അകലം പാലിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഇതിനായി കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്‌ചാത്തലത്തിലാണു ഷാഫിയെ കാണാന്‍ ബിനീഷ്‌ എത്തിയത്‌. “ഒരു വര്‍ഷത്തിനു ശേഷം പ്രിയപ്പെട്ടവനുമായി കുറച്ചു നിമിഷങ്ങള്‍” എന്നാണ്‌ ബിനീഷിന്റെ സന്ദര്‍ശനം സബന്ധിച്ച്‌ സാമൂഹിക മാധ്യമത്തില്‍ ഷാഫി എഴുതിയത്‌.