ഇന്ത്യ-ചൈന ചര്‍ച്ച വീണ്ടും; നയതന്ത്ര സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കും; പ്രതിരോധമന്ത്രി ലഡാക്കില്‍

ന്യൂ ഡെൽഹി: ഇന്ത്യ- ചൈന അതിര്‍ത്തി തർക്ക വിഷയത്തില്‍ അല്‍പസമയത്തിനകം ചര്‍ച്ച. പതിമൂന്ന് വട്ടം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീര്‍പ്പാകാത്ത അതിര്‍ത്തി വിഷയമാണ് ഇന്ന് വീണ്ടും ചര്‍ച്ചക്ക് വരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക ഉദ്യോഗസ്ഥരുടെ വെര്‍ച്വല്‍ യോഗമാണ് ചേരുന്നത്. ദോക് ലാം, ഹോട്ട്സ് പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പിന്മാറ്റമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഒരു വേള പിന്മാറിയെ മേഖലകളിലേക്ക് വീണ്ടും ചൈനീസ് സൈന്യം കടന്നുകയറിയ നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.

അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്‍റെ മറവില്‍ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയുമാണ്. ഈ വിഷയത്തിലുള്ള നിലപാടും യോഗത്തില്‍ മുന്‍പോട്ട് വച്ചേക്കുമെന്നാണ് സൂചന.

ഇതിനിടെ ദോക്ലാമില്‍ ഭൂട്ടാന്‍റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവെന്നാണ് വ്യക്തമാകുന്നത്. 2017 ല്‍ ഇന്ത്യ- ചൈന ഏറ്റമുട്ടല്‍ നടന്ന പ്രദേശത്തിന് സമീപം ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത് സേനാ വിന്യാസത്തിനാകാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് ലഡാക്കില്‍ പ്രതിരോധ മന്ത്രി ഉന്നതലയോഗം വിളിച്ചിട്ടുണ്ട്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുക്കും.