സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി; കേന്ദ്രം സുപ്രിംകോടതിയിലേക്ക്

ന്യൂഡെൽഹി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ. കോഫേപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രിംകോടതിയിൽ ഹർജി സമർപ്പിക്കും. സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി നിയമ മന്ത്രാലയത്തിന്റെയും സർക്കാർ അഭിഭാഷകരുടെയും നിയമോപദേശം തേടി.

സ്വപ്നയുടെ കരുതൽ തടങ്കൽ സാങ്കേതിക കാരണങ്ങളാലാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതൽ തടങ്കലിൽ വെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

എന്നാൽ ഈ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയത്. മാത്രമല്ല സ്വപ്നയെ കരുതൽ തടങ്കലിൽ വെക്കുമ്പോൾ തന്നെ അവർ എൻ.ഐ.എ. കേസിലെ ജുഡീഷ്യൽ റിമാൻഡിൽ തുടരുകയായിരുന്നു. ഇക്കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സ്വപ്നയുടെ ജാമ്യം റദ്ദാക്കാൻ കേന്ദ്ര സർക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും.