‘ഓരോ ആർ എസ് എസ് പ്രവർത്തകരും മരിക്കുമ്പോഴുമുള്ള നേട്ടത്തിൽ നിന്നുള്ള ചിരി’; കെ സുരേന്ദ്രനെതിരെ വ്യാപക വിമർശനം; ചിരിച്ച് ഉല്ലസിച്ച് വാർത്താ സമ്മേളനത്തിനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന് വകതിരിവ് വട്ടപ്പൂജ്യമെന്നും പരിഹാസം

തിരുവനന്തപുരം: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻെ വാർത്താസമ്മേളനം വിവാദത്തിൽ. ചിരിച്ച് ഉല്ലാസവാനായി വാർത്താസമ്മേളനത്തിനെത്തിയ കെ സുരേന്ദ്രന്റെ നിലപാടാണ് വിമർശനത്തിന് വിധേയമാകുന്നത്. മാധ്യമപ്രവർത്തകരോടും ഒപ്പമുള്ളവരോടും കുശലപ്രശ്നങ്ങൾ നടത്തി ചിരിച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രൻ വാർത്താ സമ്മേളനം നടത്തിയത്. ഇതിനെതിരെ വിമർശനമുയർത്തി സംഘപരിവാർ അനുകൂലികൾ തന്നെ രം​ഗത്ത് വരികയാണ്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

ഓരോ ആർ എസ് എസ് പ്രവർത്തകരും മരിക്കുമ്പോഴുമുള്ള നേട്ടത്തിൽ നിന്നുള്ള ചിരി എന്നാണ് ഒരാൾ ഇതിനെതിരെ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ പ്രതികരിച്ചിരിക്കുന്നത്. ചിരിക്കാൻ കാണിക്കുന്ന ആ മനസ് കാണാതെ പോകരുതെന്നും പരിഹാസം ഉയരുന്നു. ലോട്ടറി അടിച്ച സന്തോഷമല്ല, അതേ ലോട്ടറി തന്നെയാണ് അടിച്ചത്. സ്വന്തം പാർട്ടിയിലെ സ്വയംസേവകനെ എസ്ഡിപിഐക്കാർ വെട്ടിക്കൊന്നതിലുള്ള വേദന മാധ്യമങ്ങളോട് പങ്കുവെക്കുന്ന രം​ഗമാണ്! പുന്നാട് അശ്വിനി കുമാർ പോലെ കുറേ ഫണ്ട് മറിഞ്ഞുകിട്ടും എന്നുള്ള സന്തോഷമാണ് – മറ്റൊരാളുടെ കമന്റ് ഇങ്ങനെ.

കഴിവുകെട്ട നേതൃത്വം എന്നും വകതിരിവ് വട്ടപ്പൂജ്യമെന്നും കമന്റുകൾ ഉണ്ട്. സ്വന്തം അനുയായി മരിക്കുമ്പോഴും ചിരിക്കുന്ന നല്ല നേതാവ് എന്നും പരിഹാസം ഉയരുന്നുണ്ട്.

എസ്.ഡി.പി.ഐ ക്രിമിനലുകളെ സർക്കാരും സി.പി.എമ്മും പൊലീസും ചേർന്ന് സംരക്ഷിക്കുകയാണെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇന്ന് പാലക്കാട് നടന്ന ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജിത്തിൻറെ കൊലപാതകം ഇതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിൽ 10 ദിവസത്തിനിടെ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെയാണ് എസ്.ഡി.പി.പ്രവർത്തകർ കൊല ചെയ്തിരിക്കുന്നത്.

പൊലീസിന്റെയും സർക്കാറിൻറെയും വീഴ്ചയാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം. അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ ക്രമസമാധാനനില പോകുന്നത്. ഒരു പ്രകോപനവുമില്ലാത്ത സ്ഥലങ്ങളിൽ പോലും വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നത്.

എസ്.ഡി.പി.ഐക്കാരെ നിയന്ത്രിക്കാൻ സർക്കാറിന് സാധിച്ചില്ലെങ്കിൽ ജനങ്ങൾ അവരെ നേരിടുക തന്നെ ചെയ്യും. എസ്.ഡി.പി.ഐക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനങ്ങളെ ബി.ജെ.പി അണിനിരത്തും. കൊലപാതകങ്ങളിൽ എസ്.ഡി.പി.ഐയുടെ പേരു പറയാൻ പോലും പൊലീസ് മടിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സി.പി.എമ്മും എസ്.ഡി.പി.ഐയുമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ നാലം​ഗ സംഘം കൊലപ്പെടുത്തിയത് കരുതിക്കൂട്ടി തന്നെയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രാവിലെ വീട്ടിൽ നിന്നും ഭാര്യയുമൊത്ത് ബൈക്കിൽ ജോലിക്കായി പോകവെയാണ് സഞ്ജിത്തിനെ തടഞ്ഞു നിർത്തി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശമാണ് കൊലയാളികൾ കൃത്യത്തിനായി തെരഞ്ഞെടുത്തത്. സമീപത്ത് സിസിടിവി ക്യാമറകൾ പോലുമില്ലെന്നതും ശ്രദ്ധേയമാണ്.

അതിക്രൂരമായി വെട്ടേറ്റ സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടന്ന പ്രദേശത്ത് പൊലീസും ഫോറൻസിക് വിദ​ഗ്ധരും എത്തിയിട്ടുണ്ട്. മഴവെള്ളപ്പെയ്ത്തിൽ രൂപം കൊണ്ട ചെറിയ വെള്ളക്കെട്ടിൽ സഞ്ജിത്തിന്റെ രക്തം പടർന്ന് കിടക്കുന്ന കാഴ്ച്ച തന്നെ ഹൃദയഭേദകമാണ്. കൊലപാതകികളെ സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ.

ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് പാലക്കാട്ട് സഞ്ജിത് എന്ന ഇരുപത്തേഴുകാരൻ കൊല്ലപ്പെട്ടത്. ജോലിക്ക് പോകാനായി ഭാര്യയുമൊത്ത് ബൈക്കിൽ വരുമ്പോൾ കാറിൽ എത്തിയ സംഘമാണ് സഞ്ജിത്തിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. സ്വന്തം ഭാര്യയുടെ കൺമുന്നിലിട്ടായിരുന്നു നാലം​ഗ സംഘത്തിന്റെ കൊടുംക്രൂരത. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കാറിൽ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സഞ്ജുവിന്റെ ബൈക്ക് തടഞ്ഞ് നിർത്തിയ അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് ഇയാളെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിന്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു.

സഞ്ജുവിൻ്റെ ബൈക്ക് തടഞ്ഞ് നിർത്തിയ അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് ഇയാളെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിൽ വെട്ടേൽക്കാത്ത ഒരുഭാ​ഗവും ഇല്ലെന്നാണ് പ്രാഥമിക വിവരം. സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു. അതിൻ്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.