കാമുകൻ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; പരാതിയുമായി വീട്ടമ്മ

കാസർഗോഡ്: കാമുകൻ കാറിൽ ബലമായി കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. കാസര്‍കോട് സ്വദേശിയായ വീട്ടമ്മയാണ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നും ബലാത്സംഗം ചെയ്‌തെന്നും കാണിച്ച് കാസര്‍കോട് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

ചട്ടഞ്ചാല്‍ സ്വദേശിയായ സമീറിനെതിരെയാണ് മൂന്ന് മക്കളുള്ള വീട്ടമ്മയുടെ പരാതി. യുവതി ഇയാള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ നല്‍കിയിരുന്നു. ഇത് തിരികെ എടുത്ത് തരാമെന്ന് പറഞ്ഞ് കാസർഗോഡ് നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം ബലമായി കാറില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

മുംബൈ, ഡെൽഹി, ഗോവ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. താലി മാല അടക്കമുള്ളവ ഊരി വാങ്ങിയെന്നും പതിനെട്ടര പവന്‍ സമീര്‍ കൈക്കലാക്കിയെന്നുമാണ് യുവതി പറയുന്നത്. വീട്ടില്‍ വെല്‍ഡിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സമീറിനെ യുവതി പരിചയപ്പെടുന്നത്. പിന്നെ ചാറ്റിംഗും പ്രണയവുമായി.

അയച്ചു കൊടുത്ത സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും വീട്ടമ്മ പറയുന്നു. ഭാര്യയെ കാണുന്നില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് വീട്ടമ്മയെ കാമുകന്‍ ഒരു മാസത്തിന് ശേഷം തിരിച്ചെത്തിച്ചത്. സമീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.