കോൺഗ്രസ് ബന്ധത്തെ ചൊല്ലി സിപിഎമ്മിൽ ഭിന്നത; കോടിയേരിയുടെ തിരിച്ചുവരവ് കേരള ഘടകത്തിന് തീരുമാനിക്കാമെന്ന് പോളിറ് ബ്യുറോ

ന്യൂഡെൽഹി: ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് അവധിയെടുത്ത കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ചർച്ച ചെയ്യാതെ സിപിഎം പോളിറ് ബ്യുറോ. കോടിയേരിയുടെ തിരിച്ചുവരവ് കേരള ഘടകത്തിന് തീരുമാനിക്കാമെന്നും തീരുമനമെടുത്ത ശേഷം കേന്ദ്രത്തെ അറിയിച്ചാൽ മതിയെന്നുമാണ് പിബിയുടെ നിർദേശം.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതും അവധിയില്‍ പ്രവേശിക്കാന്‍ കാരണമായിരുന്നു. പക്ഷെ അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാൽ അവധി അനുവദിക്കുകയായിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചിരുന്നത്. പകരം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും ബിനീഷ് ജയില്‍ മോചിതനായതുമാണ് പദവിയിലേക്കു മടങ്ങിയെത്തുന്നതിന് വഴിയൊരുക്കുന്നത്.

അതേസമയം 2022 ൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ സഖ്യം സംബന്ധിച്ച് ഒരോ സംസ്ഥാനത്തിനും തീരുമാനമെടുക്കാമെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോയുടെ നിർദേശം. അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം.ശേഷം ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കണമെന്നും പിബി നിർദ്ദേശമുണ്ട്.

ബംഗാളടക്കം സംസ്ഥാനങ്ങളിൽ നേരത്തെയുണ്ടായ കോൺഗ്രസ് സഹകരണവും ധാരണയും ഇത്തവണയും പിബിയിൽ ചർച്ചയായി. വരുന്ന നിയമസഭ തെരഞ്ഞടുപ്പുകൾക്ക് ഒപ്പം രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും സമരപരിപാടികളും രണ്ട് ദിവസമായി ചേർന്ന പിബി യോഗത്തില്‍ ചർച്ചയായി.

കോണ്‍ഗ്രസുമായുള്ള ധാരണ തുടരാമെന്ന ബംഗാൾ ഘടകത്തിന്റെ നിലപാട് വേണ്ടെന്ന കേരളാ ഘടകത്തിന്റെ നിലപാടും പി ബിയിൽ ഇത്തവണയും ചർച്ചയായി. പാർലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ വൻ പ്രതിഷേധത്തിനാണ് സിപിഎം തയ്യാറെടുക്കുന്നത്. രാഷ്ട്രീയപ്രമേയത്തിന്‍റെ കരട് ച‍ർച്ച ചെയ്യാന്‍ അടുത്തമാസം വീണ്ടും പൊളിറ്റ്ബ്യൂറോ യോഗം ചേരും. ഇതിന് ശേഷമാകും കേന്ദ്ര കമ്മിറ്റി യോഗം ചേ‍ർന്ന് കരട് സംബന്ധിച്ച് ചർച്ച നടത്തുക.