പൊലീസിനെ കണ്ട് ഭയന്നോടിയ ജിജോയുടെ മൃതദേഹം ചാലിൽ കിടന്നത് ആരോ കിടത്തിയതുപോലെയെന്ന് സഹോദരൻ്റെ മൊഴി

കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചശേഷം പൊലീസിനെ കണ്ട് ഭയന്നോടിയ ജിജോയുടെ മൃതദേഹം ബാറിനു പിന്നിലെ ചാലിൽ കിടന്നത് ആരോ കിടത്തിയതുപോലെ ആയിരുന്നെന്ന് സഹോദരൻ ജോജി പൊലീസിനു മൊഴി നൽകി. ജിജോ ബാറിലേക്കു കയറിയതിനു പിന്നാലെ പൊലീസ് പിന്തുടരുന്നതും പിന്നീട് ടോർച്ചിന്റെ വെളിച്ചം മേലോട്ടും താഴോട്ടും പല പ്രാവശ്യം പോകുന്നതായും സിസിടിവിയിൽ കാണുന്നു. ഇത് സംശയത്തിന് ഇടനൽകുന്നു.

ജിജോ മതിലിൽനിന്നു വെള്ളത്തിലേക്കു ചാടുന്ന ശബ്ദം കേട്ടിട്ടുണ്ടെങ്കിൽ അവിടെ പരിശോധന നടത്തേണ്ടതായിരുന്നു. എന്നാൽ ആരും പരിശോധന നടത്തിയില്ലെന്നും ജോജി മൊഴി നൽകി.

കഴിഞ്ഞ ദിവസം പിതാവ് വി.ജെ.ആന്റണിയും മരണത്തിൽ സംശയമുന്നയിച്ചിരുന്നു. മൊബൈൽ ഫോണും ചെരിപ്പും വീട്ടുകാരെ കാണിച്ചു ജിജോയുടേതാണെന്ന് ഉറപ്പുവരുത്തി.