പെട്രോൾ ഡീസൽ വില ഇനിയും കുറയാൻ കേരളമടക്കം നയം മാറ്റണം; നിധിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില ഇനിയും കുറയും. വില നിയന്ത്രിക്കാന്‍ ഡീസലും, പെട്രോളിയം ഉത്പന്നങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ഇത് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഗുണം ചെയ്യും. ഇത് പെട്രോളും, ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘പെട്രോള്‍, ഡീസല്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഒറ്റ നികുതി ഏര്‍പ്പെടുത്തിയാല്‍ വലിയ നേട്ടങ്ങളാണ് ഉണ്ടാകുക. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതുവഴി ഇവയുടെ നികുതി കുറയും. ഇത് സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രസര്‍ക്കാരിനും അധിക വരുമാനം നല്‍കും. എല്ലാ സംസ്ഥാനങ്ങളും പെട്രോളും, ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകണം’, കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു.

‘സംസ്ഥാനങ്ങള്‍ പിന്തുണച്ചാല്‍ ജിഎസ്ടി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയും. ജിഎസ്ടി കൗണ്‍സിലില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരും അംഗങ്ങളാണ്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കേരളമാണ് ശക്തമായി എതിര്‍ത്തത്. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ വിലക്കയറ്റം ആയിരുന്നു ഇതിന്റെ ഫലം’ ,ഗഡ്കരി പറഞ്ഞു.