കേരളത്തില്‍ പുതിയ 175 മദ്യശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന് കോടതി

കൊച്ചി: കേരളത്തില്‍ പുതിയതായി 175 മദ്യശാലകള്‍ കൂടി ആരംഭിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍. മദ്യശാലകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേരളത്തിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച്‌ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവില്‍പ്പന ശാലകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ബെവ്കോയുടെ ശ്രമങ്ങള്‍ സംബന്ധിച്ച്‌ അഭിഭാഷകന്‍ വിശദീകരിച്ചത്.

നിലവില്‍ സംസ്ഥാനത്തെ മദ്യവില്‍പനശാലകളില്‍ പലതിനും വാക്ക് ഇന്‍ സൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേരളത്തില്‍ 1.12 ലക്ഷം ആളുകള്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.