ബ്രഹ്മമം​ഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ പിതാവും മരിച്ചു; സംഭവത്തിൽ മരണം മൂന്നായി

കോട്ടയം: തലയോലപ്പറമ്പ് ബ്രഹ്മമം​ഗലത്ത് സുകുമാരനും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മരണം മൂന്നായി. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പിതാവ് കാലായിൽ സുകുമാരനും മരിച്ചു. ഇളയമകൾ സുവർണ ചികിത്സയിലാണ്. ഭാര്യ സീന ഇന്നലെയും മൂത്തമകൾ സൂര്യ ഇന്ന് രാവിലെയുമായി മരണത്തിന് കീഴടങ്ങിയിരുന്നു.

സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിലും സൂര്യയുടേത് മെഡിക്കൽ കോളേജ് മോർച്ചറിയിലുമാണ്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മൂത്തമകളുടെ വിവാഹം മുടങ്ങിയതിന്റെ നാണക്കേടും കാരണമാകാം കുടുംബം ഒന്നാകെ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സുകുമാരന്റെ ഇളയ മകൾ കഴിഞ്ഞ രാത്രിയിൽ ഇളയച്ഛൻ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കുടിച്ചെന്ന് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സുവർണയുടെ കുടുംബാംഗങ്ങൾക്ക് നടുക്കം ഇപ്പോഴും മാറിയിട്ടില്ല. ദുരന്തം തന്റെ കുടുംബത്തിൽ വന്നു കയറിയപ്പോൾ എന്തുചെയ്യണമെന്നറിയാതെ വേദന ഉള്ളിലൊതുക്കിയിരിക്കുകയാണ് സുവർണയുടെ ഇളയച്ഛൻ സന്തോഷും കുടുംബവും. ബന്ധുക്കളെല്ലാം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തൊട്ടടുത്തുള്ള സുകുമാരന്റെ അനുജൻ സന്തോഷിന്റെ വീട്ടിലേക്കാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം ഓടിയെത്തുന്നത്. തളർന്നിരിക്കുന്ന സന്തോഷിനെ സമാധാനിപ്പിക്കാൻ അവരെല്ലാം ശ്രമിക്കുന്നതും മറ്റൊരു കണ്ണീർക്കാഴ്ചയാണ്.

സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം അടുത്തമാസം 12 ന് നടത്താനിരുന്നതാണ്. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നടക്കുന്നതിനിടയിലായിരുന്നു പെട്ടെന്ന് വരന്റെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറിയത്. അതിന്റെ മാനസിക പ്രയാസത്തിലായിരുന്നു നാലംഗ കുടുംബം എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന സുകുമാരനും കുടുംബത്തിനും കടുത്ത സാമ്പത്തിക പ്രയാസങ്ങളും നേരിട്ടതായി പറയപ്പെടുന്നു.