മുല്ലപ്പെരിയാർ മരംമുറി; ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന എൻസിപിയുടെ ആവശ്യം മന്ത്രി ശശീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെ മരംമുറിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന എൻ.സി.പിയുടെ ആവശ്യം വനംമന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മന്ത്രിയറിയാതെയാണ് ഉത്തരവെന്നും എൻസിപി നേതാക്കൾ പറഞ്ഞു. മന്ത്രിക്കെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് പാർട്ടിയുടെ ഇടപെടൽ.

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രിയായ എ.കെ ശശീന്ദ്രന് കടുത്ത അതൃപ്തിയുണ്ട്. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവ് ഇറങ്ങുന്നതിലെ അതൃപ്തി അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ്. വിവാദ ഉത്തരവിൽ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്.

മരംമുറിക്ക് മുമ്പ് പരിശോധന നടന്നിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു. ഉത്തരവ് ഇറക്കും മുമ്പ് പരിശോധന നടന്നുവെന്നും സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തതും ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. വാരാന്ത്യ പരിശോധനയുടെ ഭാഗമായിരുന്നു പരിശോധനയെന്നാണ് ഇപ്പോൾ നൽകുന്ന വിശദീകരണം. ഫയലുകൾ പരിശോധിക്കാൻ നിർദേശം നൽകിയ വനം മന്ത്രി നിയമസഭയിൽ തിരുത്തൽ സ്‌റേറ്റ്‌മെന്റ് വെക്കാനാണ് സാധ്യത.

മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെ മരംമുറിക്കുന്നത് സംസ്ഥാന സർക്കാർ നേരത്തെയറിഞ്ഞതായി വ്യക്തമായിരിക്കുകയാണ്. ജൂൺ 11 ന് കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥർ ബേബി ഡാം പരിസരത്ത് സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു. ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കണമെന്ന് സംയുക്ത പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർ നടപടിക്കായി സംസ്ഥാന വനം വകുപ്പിൽ നിന്ന് അനുമതി നേടാൻ ഓൺലൈൻ അപേക്ഷ നൽകി. ഇങ്ങനെ കേരളത്തിന് കത്തയച്ചത് മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജാണ്.

ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർ നടപടിയെടുത്തത്. എന്നാൽ മരംമുറിക്കുന്നത് അറിഞ്ഞില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പിന്നീട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നടപടി അറിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. സംഭവം വിവാദമായതോടെ നിലവിൽ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാനാകുമോയെന്ന് എജിയോട് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്.

ഉത്തരവ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. എം.കെ സ്റ്റാലിൻ നന്ദിയറിയിച്ച് കത്തെഴുതിയപ്പോഴാണ് കാര്യം അറിഞ്ഞതെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ മേൽനോട്ട സമിതി അധ്യക്ഷൻ എഴുതിയ കത്ത് പുറത്തുവന്നതോടെ ഇത് പൊളിഞ്ഞിരിക്കുകയാണ്.

അധ്യക്ഷൻ കത്തെഴുതിയോടെയാണ് ടി.കെ ജോസ് തുടർനടപടി സ്വീകരിച്ച് മരം മുറിക്കുന്നതിലേക്ക് എത്തിയത്. ഈ ഉത്തരവ് ഇറങ്ങിയതോടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തെ കോടതിയിൽ ചോദ്യചെയ്യപ്പെടാൻ ഇടയാക്കും.