സ്വർണ്ണക്കടത്ത്; റബിൻസിൻ്റെ കരുതൽ തടങ്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ റബിൻസിന്റ കൊഫെ പോസ കരുതൽ തടങ്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി തള്ളി. റബിൻസിന്‍റെ ഭാര്യ ഫൗസിയ റബിൻസ് നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് തള്ളിയത്.

ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് തുടർച്ചയായി സ്വർണ്ണം കടത്താൻ ഗൂഡാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റബിൻസിനെതിരെ കൊഫെപോസ ചുമത്തിയത്. ഒരു വർഷമായി കരുതൽ തടങ്കലിലാണ് റബിൻസ്. ഇന്‍റർപോളിന്‍റെ സഹായത്തോടെയാണ് ദുബായിലായിരുന്ന റബിൻസിനെ നാട്ടിലെത്തിച്ചായിരുന്നു എൻഐഎ അറസ്റ്റ് ചെയ്തത്.

പിന്നീട് കസ്റ്റംസും അറസ്റ്റ് ചെയ്ത് കൊഫെപോസ ചുമത്താൻ നടപടി സ്വീകരിക്കുകയുമായിരുന്നു. സ്വർണ്ണക്കടത്തിലെ എൻഐഎ കേസിൽ പത്താം പ്രതിയായ റബിൻസിന് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.