കല്ലടയാറിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കൾ ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു

തെന്മല: പരപ്പാർ ഡാമിനു സമീപത്ത് കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ (23 ) അൽത്താഫ് (26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങുകയായിരുന്നു.

ആദ്യം ഒരാളാണ് ഒഴുക്കിൽപ്പെട്ടത്. അടുത്തയാൾ രക്ഷിക്കാൻ ഇറങ്ങിയതോടെ രണ്ടുപേരും കയത്തിൽ മുങ്ങി താഴുകയായിരുന്നു. രണ്ടുപേരും ബന്ധുക്കളാണ്. ഡാം പാലത്തിൽനിന്ന് അപകടം കണ്ട് ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കനത്ത ഒഴുക്ക് തടസ്സമായി.

പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിവെച്ചിരിക്കുന്നതിനാൽ കല്ലടയാറിൽ ഒഴുക്ക് ശക്തമായിട്ടുണ്ട്. ഇരുപത് മിനിറ്റിനു ശേഷം ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തെന്മല പൊലീസും നാട്ടുകാരും ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.