പടക്കം കയ്യില്‍ വച്ച്‌ കത്തിക്കാന്‍ ശ്രമം; യുവാവിന്റെ ഇടത് കൈപ്പത്തിയും വലത് കൈവിരലുകളും അറ്റുപോയി

തലശ്ശേരി: പടക്കം കയ്യില്‍ വച്ച്‌ കത്തിക്കാന്‍ ശ്രമിച്ച യുവാവിന്റെ ഇടത് കൈപ്പത്തിയും വലത് കൈവിരലുകളും അറ്റുപോയി. കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി അഫ്നാസില്‍ ഉനൈസിനാണ് (23) ദീപാവലി ദിനത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്തക്രിയയ്ക്ക് വിധേയനാക്കി.

ദീപാവലി ദിവസം വൈകിട്ട് നാലരയോടെ കതിരൂര്‍ ആറാം മൈല്‍ കുന്നിന് മുകളിലുള്ള സുഹൃത്തിന്റെ ലഘുഭക്ഷണശാലയില്‍ വച്ചാണ് പൊട്ടിത്തെറി നടന്നത്. രണ്ടാഴ്ച മുന്‍പ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഉനൈസ് സുഹൃത്ത് സിനാനുമൊത്ത് തലശ്ശേരിയില്‍ വന്ന് വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടയില്‍ കതിരൂരിലെ പടക്കക്കടയില്‍ നിന്നും ഗുണ്ട് ഉള്‍പ്പെടെയുള്ള പടക്കങ്ങള്‍ വാങ്ങിയിരുന്നു.

പടക്കങ്ങളുമായി ഇരുവരും ആറാം മൈലിലെ സുഹൃത്തിന്റെ കടയിലെത്തി. ചായയും ബര്‍ഗറും ഓര്‍ഡര്‍ ചെയ്ത് പുറത്തിറങ്ങിയ ഉനൈസ് വരാന്തയില്‍ നിന്ന് സഞ്ചിയിലെ പടക്കങ്ങളില്‍ ഒന്നെടുത്ത് കൈയില്‍ വെച്ച്‌ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് പടക്കം കയ്യില്‍ നിന്ന് പൊട്ടുകയും യുവാവിന്റെ കൈപ്പത്തികള്‍ അറ്റു പോവുകയുമായായിരുന്നു.