പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ട്; കെഎസ്‌ആര്‍ടിസി ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ജോലിക്കെത്തുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എറണാകുളത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസി തകര്‍ന്നാല്‍ ആദ്യം ദുരന്തം അനുഭവിക്കുന്നത് ജീവനക്കാരാണെന്നും മന്ത്രി പറഞ്ഞു.

പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഡയസ്‌നോണ്‍ മാനേജ്‌മെന്റാണ് പ്രഖ്യാപിച്ചതെന്നും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വേണമെന്നും മന്ത്രി പറഞ്ഞു. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച്‌ ഇന്ന് പരമാവധി സര്‍വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസി സിഎംഡി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. ഭരണ അനുകൂല യൂണിയനും ബിഎംഎസും 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഐ.എന്‍.ടി.യു.സി 48 മണിക്കൂറാണ് പണിമുടക്കുന്നത്.