കാറിന്റെ നമ്പർ പ്ലേറ്റ് ‌അഴിച്ചുമാറ്റി ഫാൻസി നമ്പർ പ്ലേറ്റ് പിടിപ്പിച്ചതിനു നടൻ ജോജുവിനെതിരേ കേസെടുത്തു

കൊച്ചി: കാറിന്റെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ‌അഴിച്ചുമാറ്റി ഫാൻസി നമ്പർ പ്ലേറ്റ് പിടിപ്പിച്ചതിനു നടൻ ജോജു ജോർജിനെതിരെ മോട്ടർ വാഹന വകുപ്പ് കേസെടുത്തു. പിഴയടച്ചു അതിസുരക്ഷാ നമ്പർ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കാനാണ് എറണാകുളം ആർടിഒ പി.എം.ഷെബീറിന്റെ ഉത്തരവ്.

കോൺഗ്രസ് പ്രവർത്തകനായ കളമശേരി സ്വദേശി മനാഫ് പുതുവായിൽ നൽകിയ പരാതിയിലാണു നടപടി. കോൺഗ്രസ് സമരത്തിനിടെ ഈ കാറിലാണു ജോജു വൈറ്റിലയിലെത്തിയത്. കേടു സംഭവിച്ച വാഹനം കുണ്ടന്നൂരിലെ ഷോറൂമിൽ അറ്റകുറ്റപ്പണിക്കു നൽകിയിരിക്കുകയാണ്. അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ചന്തുവിന്റെ നേതൃത്വത്തിൽ അവിടെയെത്തി കാർ പരിശോധിച്ച് ആർടിഒക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.

ജോജുവിന്റെ മറ്റൊരു കാർ ഹരിയാന റജിസ്ട്രേഷനുള്ളതാണെന്നും ഇവിടെ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതി എറണാകുളം ആർടിഒക്കു ലഭിച്ചതു ചാലക്കുടി ആർടിഒക്കു കൈമാറിയിട്ടുണ്ട്.