പെട്രോൾ, ഡീസൽ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയാണ് ഇന്ധനവില വർദ്ധിച്ചത്. ഇതിന് പിന്നാലെ അഞ്ചുരൂപ കുറയ്ക്കുന്നത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് അഞ്ചുരൂപ കൊടുക്കുന്നതുപോലെയാണെന്നും ധനമന്ത്രി പരിഹസിച്ചു.

കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം എക്സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കുറവുണ്ടെന്നും അതിനാൽ ഇനി സംസ്ഥാനം ഇന്ധനവില കുറയ്ക്കില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോൾ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോൾ 1.60 രൂപയോളവും ആനുപാതികമായി കേരളത്തിൽ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.