പുനീത് രാജ്കുമാറിന്റെ മരണം; ജിമ്മുകളില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കര്‍ണാടക

കർണാടക: കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടര്‍ന്ന് ജിമ്മുകളില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജിമ്മുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറയുന്നു.

ഫിറ്റ്നസ് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വ്യായാമത്തിനിടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ പ്രാപ്തരാക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. പുനീത് രാജ്കുമാറിന്റെ മരണത്തോടെ ജിമ്മിലെ അമിതമായ വര്‍ക്കൗട്ടുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

കാര്‍ഡിയോളജിസ്റ്റുകള്‍ അടക്കമുള്ള ആരോഗ്യവിദഗ്ദരുമായി ചര്‍ച്ച നടത്തിയാണ് സര്‍ക്കാര്‍ പുതിയ രൂപരേഖയുണ്ടാക്കിരിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ ഫസ്റ്റ് എയ്ഡ് നല്‍കാന്‍ ജിം പരിശീലകരെ പ്രാപ്തരാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ രൂപരേഖയില്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ജിമ്മില്‍ വ്യായം ചെയ്യുന്നതിനിടെയാണ് പുനീത് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് കുടുംബ ഡോക്ടറുടെ ക്ലിനിക്കില്‍ കൊണ്ടുപോവുകയും പിന്നീട് വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുനീതിന്റെ മരണം ആരോഗ്യ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.