കുട്ടനാട്ടിലെ കൂട്ട ബലാത്സംഗം; പ്രാഥമിക പരിശോധനയില്‍ പീഡനം ഇല്ല; അന്വേഷണം കടുപ്പിച്ച്‌ പൊലീസ്

ആലപ്പുഴ: കുട്ടനാട്ടിലെ മുട്ടാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക വൈദ്യ പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. വിശദമായ പരിശോധനയ്ക്ക് ഇന്ന് പെണ്‍കുട്ടിയെ വിധേയയാക്കും.

കുട്ടനാട് മുട്ടാറില്‍ സ്കൂള്‍ തുറന്ന ദിവസം ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് രാമങ്കരി പൊലീസിന് പരാതി ലഭിച്ചത്. വിജനമായ ഉള്‍വഴിയില്‍ വച്ച്‌ പിടിച്ചുകൊണ്ട് പോയി തൊട്ടടുത്ത ശ്മശാനത്തില്‍ എത്തിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.

ജില്ലാ പൊലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തില്ലുള്ള സംഘം ഇന്ന് ഉച്ചയോടെ പരാതിയില്‍ പറയുന്ന സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തില്‍ പ്രദേശ വാസികളുടെയും സ്കൂള്‍ അധികൃതരുടെയും മൊഴിയെടുത്തു. സംഭവത്തിനു ശേഷം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞ‌ു.