തിരുവനന്തപുരം സ്വദേശിയെ തളങ്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാസര്‍കോട്: കാസര്‍കോട് തളങ്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിത്താണ് മരിച്ചത്. കൂടെ താമസിച്ച രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ മൈതാനത്താണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറില്‍ മുറിവേറ്റിട്ടുണ്ട്.

സജിത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂര്‍ സ്വദേശിയാണ്. ഇന്നലെ രാവിലെ നാട്ടുകാരാണ് മൈതാനത്ത് മൃതദേഹം കണ്ടത്. മൈതാനത്തിനടുത്താണ് സജിത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നതായി വിവരമുണ്ട്.

സജിത്തിന് വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രണ്ട് വര്‍ഷമായി സജിത്ത് കാസര്‍കോട് ടൈല്‍സ് പണി ചെയ്യുകയായിരുന്നു. കൊറോണയെ തുടര്‍ന്ന് നാട്ടിലായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുന്‍പാണ് തിരിച്ചെത്തിയത്. ഇയാളുടെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാള്‍ മംഗലാപുരം ഭാഗത്തേക്ക് പോയെന്നാണ് സംശയം.

സജിത്തിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കെട്ടിട നിര്‍മ്മാണത്തിനായാണ് സജിത്ത് അടക്കമുള്ളവര്‍ ഇവിടെയെത്തിയത്. സജിത്തിനൊപ്പം താമസിക്കുന്നവരുടെ മൊഴിയെടുക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.