അജിത് പവാറിന്‍റെ രേഖകളില്ലാത്ത 1000 കോടിയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ രേഖകളില്ലാത്ത സ്വത്തുക്കൾ കണ്ടുകെട്ടി. 1000 കോടി രൂപയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. അജിത് പവാറിന്‍റെ വസതിയിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

പവാറിന്‍റെ നരിമാന്‍ പോയിന്‍റിലുള്ള നിര്‍മല്‍ ടവറടക്കം അഞ്ചു വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പഞ്ചസാര ഫാക്ടറിയും റിസോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. അജിത് പവാറും കുടുംബവും ‘മേൽപ്പറഞ്ഞ ബിനാമി സ്വത്തുക്കളുടെ ഗുണഭോക്താക്കൾ’ ആണെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

അനധികൃതമായി സ്വത്തുക്കൾ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് ബിനാമി വിരുദ്ധ നിയമം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം പവാറിന്‍റെ സഹോദരിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. താനുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സ്ഥിരമായി നികുതി അടയ്ക്കാറുണ്ടെന്ന് പവാർ റെയ്ഡുകളോട് പ്രതികരിച്ചു.