ഇബ്രാഹിംകുഞ്ഞിനെതിരായ എൻഫോഴ്സ്മെൻ്റ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ.

പത്തുകോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപിക്കുന്ന കേസിൽ എൻഫോഴ്‌സ്‌മെന്റും അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ ഇഡിയും വിജിലൻസും അന്വേഷിക്കണമെന്നായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ലെ ഹൈക്കോടതി ഉത്തരവ്.

ഈ ഉത്തരവിനെ തുടർന്നാണ്, ചികിത്സയിലായിരിക്കുമ്പോൾ വിജിലൻസ് നവംബർ 18 ന് അറസ്റ്റ് ചെയ്തതെന്ന് അപ്പീലിൽ അറിയിച്ചു. തന്റെ ഭാഗം കേൾക്കാതെയായിരുന്നു ഹർജിയിലെ നടപടിയെന്നും ഇതു സുപ്രീം കോടതി ഉത്തരവുകൾക്കു വിരുദ്ധമാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ മറവിൽ ഇഡിയും വിജിലൻസും പീഡിപ്പിച്ചെന്നും ഹർജിയിലുണ്ട്.