നടൻ ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്‌; പൊലീസ് തടഞ്ഞു

തൃശൂര്‍: കൊച്ചിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ ജോജു ജോര്‍ജിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച്‌ നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജുവിന്റെ തൃശൂര്‍ മാള വലിയപറമ്പിലെ വീട്ടിലേയ്ക്കാണ് മാര്‍ച്ച്‌ നടത്തിയത്. ജോജു ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌ നടന്നത്. അതേസമയം മാള പൊലീസിന്റെയും ഇരിങ്ങാലക്കുട പൊലീസിന്റെയും നേതൃത്വത്തില്‍ സമരക്കാരെ തടഞ്ഞു.

ജോജുവിന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ വീടിന്റെ ഒന്നര കിലോമീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരക്കാര്‍ ബാരിക്കേഡിലേക്ക് ഇടിച്ചുകയറി അത് മറിച്ചിടാന്‍ ശ്രമിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ധനവില വര്‍ധനവിനെതിരെ ജനജീവിതം സ്തംഭിപ്പിച്ച്‌ വൈറ്റില ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് രംഗത്ത് എത്തിയത്.

അതേസമയം നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന വൈദ്യപരിശോധന ഫലവും പുറത്ത് വന്നു. മദ്യപിച്ചെത്തിയാണ് ജോജു ബഹളം വച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു. അതേസമയം താന്‍ മദ്യപിച്ചിട്ടില്ലെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും വനിതാ പ്രവര്‍ത്തകയെ കണ്ടിട്ടു പോലുമില്ലെന്ന് ജോജു പറഞ്ഞു.