ഇന്ധന വിലവർധനക്കെതിരേ കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരം; പരസ്യമായി പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്; സമരം അവസാനിപ്പിച്ച് കോൺ​ഗ്രസ്

കൊച്ചി: ഇന്ധന വിലവർധനക്കെതിരായി കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു.

പ്രതിഷേധത്തിന് പിന്നാലെ കോൺ​ഗ്രസ് സമരം അവസാനിപ്പിച്ചു. അതിനാടകീയ രംഗങ്ങളാണ് കൊച്ചിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ അരങ്ങേറിയത്. ഇന്ധനവിലയ്ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചതോടെ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തു.

നടന്‍ മദ്യപിച്ചെത്തി മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച്‌ തള്ളിയെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. നടന്റേത് സിനിമാ സ്റ്റൈലില്‍ കള്ളുകുടിച്ച്‌ വന്ന് ഷോ കാണിക്കുകയാണെന്ന് ഡിസിസി അധ്യക്ഷന്‍ ഷിയാസും മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയും കുറ്റപ്പെടുത്തി. പൊലീസിന്റെ സംരക്ഷണയില്‍ നടനെയും വാഹനത്തെയും മുന്നോട്ട് കൊണ്ടുപോയി. ദേശീയ പാതയിൽ വൻ ഗതാഗത തടസമാണ് ഉണ്ടായിരുന്നത്.

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. ദേശീയ പാതയിലെ സമരത്തെ തുടർന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്‍റെ ഇടതുവശമാകും ഉപരോധിച്ചത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു.