സവാരിക്ക് വിളിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതോടെ ഓട്ടോ കത്തിച്ചു

കോട്ടയം: ഗാന്ധിനഗറില്‍ സവാരിക്ക് വിളിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. രാത്രിയില്‍ ഓട്ടം വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ന് മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിനടുത്താണ് സംഭവം.

പൈക സ്വദേശി വി ആര്‍ അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അഖില്‍ ഓടി രക്ഷപ്പെട്ടതോടെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തു.

പൈകയില്‍ നിന്ന് അഖിലിനെ യുവാവ് ഓട്ടം വിളിക്കുകയായിരുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണാന്‍ പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ചത്. ആശുപത്രിക്ക് സമീപം മുടിയൂര്‍ക്കര ജങ്ഷനിലെത്തിയപ്പോള്‍ മെന്‍സ് ഹോസ്റ്റലിന് സമീപം ക്വാര്‍ട്ടേഴ്‌സ് റോഡിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു.

ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ കഴുത്തില്‍പിടിച്ച് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നു ഡ്രൈവര്‍ പൊലീസിന് മൊഴിനല്‍കി. ഓട്ടോറിക്ഷ നിര്‍ത്തി പുറത്തേക്ക് ഓടിയ അഖില്‍ സമീപത്തെ കടയിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസിനേയും അറിയിക്കുകയായിരുന്നു.

ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു.പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പൊള്ളലേറ്റതായി കണ്ടതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമല്ല. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. ഓട്ടോ പൂര്‍ണമായും നശിച്ചു. ക്വട്ടേഷന്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.