ലഹരിമരുന്ന് കേസുകളിൽ പ്രതികളാകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ലഹരിമരുന്ന് കേസുകളിൽ പ്രതികളാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. അടുത്തകാലത്താണ് ഈ പ്രവണത കൂടുന്നത്. 25 വയസ്സുവരെയുള്ള പെൺകുട്ടികളാണ് ഇവരിലേറെയെന്നും സർക്കാർ വ്യക്തമാക്കി.

കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി. ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു.

ഈ വർഷം ജനുവരിയിലാണ് എംഡിഎംഎ വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെൻട്രൽ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്.