നീറ്റ് പരീക്ഷയില്‍ ക്രമക്കേടെന്ന് വിദ്യാര്‍ത്ഥിയുടെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ക്രമക്കേട് നടന്നെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിന്മേല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി. ഒഎംആര്‍ ഷീറ്റില്‍ കൃത്രിമം നടന്നെന്ന തൃശൂര്‍ സ്വദേശി പരാതിയിന്മേലാണ് കോടതിയുടെ ഇടപെടല്‍.

അപേക്ഷകയുടെ ഒപ്പ്, രക്ഷിതാക്കളുടെ പേര് എന്നിവയിലടക്കം മാറ്റം ഉണ്ടെന്ന് ഹര്‍ജിക്കാരി പരാതി ഉന്നയിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നവംബര്‍ 8 ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. നീറ്റ് പരീക്ഷയില്‍ തന്റെ ഒഎംആര്‍ ഷീറ്റെന്ന പേരില്‍ വെബ്സൈറ്റില്‍ മറ്റൊരാള്‍ എഴുതി ഒപ്പിട്ട ഷീറ്റ് അപ് ലോഡ് ചെയ്തതെന്ന് ആരോപിച്ച്‌ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി റിത്തുവാണ് പരാതി നല്‍കിയത്.

വരന്തരപ്പിള്ളി സ്വദേശി റിത്തു ഇത്തവണ നീറ്റ് പരീക്ഷ പാസാകുമെന് ഉറപ്പിച്ചിരുന്നു. ഉത്തര സൂചിക വെച്ച്‌ കണക്കുകൂട്ടിയപ്പോള്‍ ഉയര്‍ന്ന സ്കോറും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നീറ്റ് വെബ്സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് ഒഎംആര്‍ ഷീറ്റില്‍ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വ്യത്യസ്ഥമാണെന്നും കയ്യക്ഷരവും ഒപ്പും തന്റേതല്ലെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു.
ഇതിനെതിരെ എന്‍ടിഎയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.