അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി മഹാരാജാസില്‍ നിന്ന് കാണാതായി; ഉടമ കടത്തിയതെന്ന് സൂചന

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി ക്യാമ്പസില്‍ നിന്നും കാണാതായി. ലോറി ഉടമ അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കടത്തിക്കൊണ്ട് പോയെന്നാണ് സൂചന. സംഭവത്തെകുറിച്ച്‌ അന്വേഷണം തുടങ്ങി. സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഒക്ടോബര്‍ ആദ്യവാരമാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ലോറി തടഞ്ഞത്. അന്നുമുതല്‍ ക്യാമ്പസില്‍ കിടന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്.

കോളേജിലെ ലൈബ്രറി കെട്ടിടത്തിന് സമീപത്ത് നിന്ന് മുറിച്ച്‌ മാറ്റിയ വന്‍ മരങ്ങളാണ് ലോറിയില്‍ കയറ്റി കോളേജിന് പുറത്ത് കൊണ്ടുപോകാന്‍ ഈ മാസം ആദ്യം ശ്രമം നടന്നത്. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് ലോഡ് കണക്കിന് മരം മുറിച്ച്‌ കൊണ്ടുപോയിരുന്നെങ്കിലും രേഖകളോടെയാണ് മരം കടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും കരുതിയത്. എന്നാല്‍ ലോറി ഡ്രൈവറോട് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നും ഇല്ലെന്നും കാക്കനാട് സോമന്‍ എന്നയാള്‍ക്കാണ് മരം കൊണ്ടുപോകുന്നതെന്നും വിശദീകരിച്ചു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ ലോറി തടഞ്ഞത്.

കോളേജിനകത്തെ മരം മുറിയ്ക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അനുമതി വാങ്ങണം. ലേലം കൊള്ളുന്ന തുക ട്രഷറിയില്‍ അടയ്ക്കണം. ഈ നടപടികളൊന്നും മരംമുറിയില്‍ ഉണ്ടായിട്ടില്ല. മരം മുറി പ്രിന്‍സിപ്പാളിന്‍റെ ഒത്താശയോടെയാണെന്ന് ആരോപിച്ച്‌ ഗവേണിംഗ് കൗണ്‍സിലിലെ ചിലര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ആരോപണം പ്രിന്‍സിപ്പാള്‍ തള്ളിയിരുന്നു.