നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന വിദ്യാർത്ഥിയുടെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി

കൊച്ചി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ക്രമക്കേട് നടന്നെന്ന വിദ്യാർത്ഥിയുടെ പരാതിയിന്മേൽ അന്വേഷണത്തിന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി. ഒഎംആർ ഷീറ്റിൽ കൃത്രിമം നടന്നെന്ന തൃശൂർ സ്വദേശിയുടെ പരാതിയിന്മേലാണ് കോടതി ഇടപെടൽ.

അപേക്ഷകയുടെ ഒപ്പ്, രക്ഷിതാക്കളുടെ പേര് എന്നിവയിലടക്കം മാറ്റം ഉണ്ടെന്ന് ഹർജിക്കാരി പരാതി ഉന്നയിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നവംബർ 8 ന് മുൻപ് അന്വേഷണ റിപ്പോർട്ട് നൽകാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് കോടതി നിർദ്ദേശം നൽകി.

നീറ്റ് പരീക്ഷയിൽ തന്റെ ഒഎംആർ ഷീറ്റെന്ന പേരിൽ വെബ്സൈറ്റിൽ മറ്റൊരാൾ എഴുതി ഒപ്പിട്ട ഷീറ്റ് അപ് ലോഡ് ചെയ്തതെന്ന് ആരോപിച്ച് തൃശൂർ വരന്തരപ്പിള്ളി സ്വദേശി റിത്തുവാണ് പരാതി നൽകിയത്. വരന്തരപ്പിള്ളി സ്വദേശി റിത്തു ഇത്തവണ നീറ്റ് പരീക്ഷ പാസാകുമെന് ഉറപ്പിച്ചിരുന്നു. ഉത്തര സൂചിക വെച്ച് കണക്കുകൂട്ടിയപ്പോൾ ഉയർന്ന സ്കോറും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ നീറ്റ് വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് ഒഎംആർ ഷീറ്റിൽ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടത്. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വ്യത്യസ്ഥമാണെന്നും കയ്യക്ഷരവും ഒപ്പും തന്റേതല്ലെന്നും വിദ്യാർത്ഥി ആരോപിക്കുന്നു. ഇതിനെതിരെ എൻടിഎയ്ക്കും പരാതി നൽകിയിട്ടുണ്ട്.