എംജി സർവകലാശാലയിലെ എഐഎസ്എഫ്-എസ്എഫ്ഐ ഏറ്റുമുട്ടൽ; ഇടപെടേണ്ടന്ന് സിപിഎം സിപിഐ നേതൃത്വം

കോട്ടയം: എം.ജി. സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എ.ഐ.എസ്.എഫ്.-എസ്.എഫ്.ഐ. പ്രശ്നത്തിൽ ഇടപെടേണ്ടെന്ന നിലപാടുമായി സി.പി.എം., സി.പി.ഐ. നേതൃത്വങ്ങൾ. വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് അവർ തീർത്തോളുമെന്ന നിലപാടിലാണ് ഇരുപാർട്ടികളും.

നിലവിൽ വിഷയത്തിൽ ഇടപെടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എ.വി. റസ്സൽ പറഞ്ഞു. എസ്എഫ് ഐ പ്രവർത്തകർക്കെതിരേ മാത്രമല്ല, എ.ഐ.എസ്.എഫ്. പ്രവർത്തകരുടെ പേരിലും കേസുണ്ട് -റസ്സൽ പറഞ്ഞു. വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നില്ലെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടികൾ തമ്മിൽ തർക്കത്തിലേക്ക് പോകേണ്ട കാര്യമില്ല. കേസ് അതിന്റെ വഴിക്ക് നീങ്ങുമെന്നും ശശിധരൻ പറഞ്ഞു. സംഘർഷത്തിൽ എസ്.എഫ്.ഐ.ക്കാരിയായ വനിതാ പ്രവർത്തകയെ അപമാനിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും കാട്ടി എസ്.എഫ്.ഐ. നൽകിയ പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ്. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. എ.ഐ.എസ്.എഫ്. പ്രവർത്തകരായ അമൽ, അഭിജിത്ത്, ഫഹദ്, നന്ദു എന്നിവരുപ്പെടെ ഏഴുപേർക്കെതിരേയാണ് കേസ്.

സംഘർഷത്തിനിടെ തന്നെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന എ.ഐ.എസ്.എഫ്. സംസ്ഥാന നേതാവിന്റെ പരാതിയിൽ 10 എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനുപിന്നാലെ എസ്.എഫ്.ഐ. പ്രവർത്തകർ കോട്ടയം ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.