മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം; ഭാര്യയും കാമുകനുമടക്കം അഞ്ചുപേർ അറസ്റ്റിൽ

കാസർകോട്: മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. ഭാര്യയും കൂട്ടാളികളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ്. കാസർകോട് കുന്താപുരം അമ്പാറു മൊഡുബഗെ വിവേക് നഗറിലെ നാഗരാജിനെയാണ്(36) വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ഉൾപ്പടെ 5 പേരെ അറസ്റ്റ് ചെയ്തു.

ഭാര്യ മമത, മമതയുടെ സുഹൃത്തുക്കളായ ദിനകർ, കുമാർ, പ്രായപൂർത്തികാത്ത 2 കുട്ടികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശിവമൊഗ്ഗ സ്വദേശിയായ നാഗരാജ് 10 വർഷം മുൻപാണ് മമതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഇവർക്ക് മൂന്നു മക്കളുണ്ട്. മദ്യത്തിന് അടിയമയായി വിഷാദത്തിലായ നാഗരാജ് തൂങ്ങി മരിച്ചെന്നാണ് ഭാര്യ മമത പൊലീസിനു മൊഴി നൽകിയിരുന്നത്.

നാ​ഗരാജിന്റെ ശരീരത്തിൽ കണ്ട പാടുകൾ സംശയത്തിന് കാരണമായി. നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പൊലീസിൽ പരാതി നൽകി. ഒരാഴ്ച മുൻപ് നാഗരാജ് തന്നെ ഫോണിൽ വിളിച്ച് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നെന്നും നാഗരത്ന പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നു മമതയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാഗരാജിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്നു വ്യക്തമായത്. മമതയുടെ കാമുകനും കൂട്ടാളികളും ചേർന്നാണു കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.