തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി; പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ പ്രത്യേക ബ്ലോക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് വിവിധ ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമായി 27.37 കോടി രൂപ അനുവദിച്ചത്.

മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. അടുത്തിടെ 2 ഐസിയുകളിലായി 100 ഐ.സി.യു. കിടക്കകള്‍ സജ്ജമാക്കിയിരുന്നു. എസ്‌എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയ തിയേറ്റര്‍ സ്ഥാപിച്ചത്.

3 അനസ്തീഷ്യ വര്‍ക്ക് സ്‌റ്റേഷന്‍ 30.90 ലക്ഷം, പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി സിസ്റ്റം 25 ലക്ഷം, ഹാര്‍ട്ട് ലങ്ങ് മെഷീന്‍ വിത്ത് ഹീറ്റര്‍ കൂളര്‍ യൂണിറ്റ് 90.20 ലക്ഷം, യൂറിയ ബ്രീത്ത് അനലൈസര്‍
10 ലക്ഷം, വെന്റിലേറ്റര്‍ ഹൈ എന്‍ഡ് 12 ലക്ഷം, വെന്റിലേറ്റര്‍ പോര്‍ട്ടബിള്‍ 6.61 ലക്ഷം, വെന്റിലേറ്റര്‍ 10 ലക്ഷം, വെന്റിലേറ്റര്‍ ആന്റ് ഹുമിഡിഫിയര്‍ 26 ലക്ഷം, പീഡിയാട്രിക് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ 7.07 ലക്ഷം, 3 ഡി ലാപ്രോസ്‌കോപിക് സെറ്റ് 17 ലക്ഷം, ഓട്ടോമെറ്റിക് എലിസ പ്രൊസസര്‍ 42.80 ലക്ഷം, ലോ ടെമ്പറേച്ചര്‍ പ്ലാസ്മ സ്‌റ്റെറിലൈസര്‍ 55 ലക്ഷം, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് 14 ലക്ഷം, എം.ആര്‍.ഐ. കമ്പാറ്റിബിള്‍ ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്റര്‍ 15 ലക്ഷം, ഹൈഎന്‍ഡ് മോണിറ്റര്‍ 10 ലക്ഷം, ഹീമോഡയാലിസിസ് മെഷീന്‍ 10.59 ലക്ഷം, ഇഎംജി/എന്‍സിവി/ഇപി മെഷീന്‍ 14 ലക്ഷം, പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ 10 ലക്ഷം, ഇലക്‌ട്രോ ഹൈട്രോളിക് ഓപ്പറേഷന്‍ ടേബിള്‍ 12 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.