ചികില്‍സയുടെ പേരില്‍ യുവതികളെ താമസിപ്പിച്ചു പെണ്‍വാണിഭം; സെക്‌സ് മാഫിയയുടെ ക്രൂരതകള്‍ പുറത്ത്; മോന്‍സണെ രക്ഷിച്ചത് ഉന്നതന്‍

കൊച്ചി: വ്യാജപുരാവസ്തു- സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെ കുറിച്ച്‌ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്ക് ഇയാള്‍ പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നതായും ആരോപണം ഉയരുന്നു. ഇയാളുടെ സ്ഥാപനത്തിലെ
ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ കേസ് ചുമത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

പ്രതിയുടെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണു എറണാകുളം നോര്‍ത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു തവണ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ വിവാഹവാഗ്ദാനം ചെയ്തു ഗര്‍ഭഛിദ്രം നടത്തിയതായും സംശയിക്കുന്നു. പെണ്‍കുട്ടിയുടെ മാതാവ് മോന്‍സന്റെ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു.

17 വയസ്സു മുതല്‍ കുട്ടിയെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നെന്നാണ് പരാതി.മോന്‍സന്റെ ഉന്നത സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും മാതാവു പൊലീസിനു മൊഴി നല്‍കി. മകള്‍ക്ക് ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു കലൂരിലെ വീട്ടില്‍ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണു ജീവനക്കാരിയുടെ പരാതി. കൊച്ചിയിലെ മറ്റൊരു വീട്ടിലും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാവ് മൊഴി നല്‍കി. കുറ്റകൃത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു.പീഡനക്കേസില്‍ പെണ്‍കുട്ടിയും മാതാവും മൊഴി നല്‍കി.

പെണ്‍കുട്ടിയെ ദീര്‍ഘകാലം പീഡിപ്പിച്ചതായാണു മൊഴി. മോന്‍സന്‍ അറസ്റ്റിലാകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലും കുറ്റകൃത്യം ആവര്‍ത്തിച്ചതായി മൊഴിയിലുണ്ട്. മറ്റാര്‍ക്കെങ്കിലും സമാനപരാതിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. മോന്‍സനെ രക്ഷിക്കാന്‍ ശ്രമിച്ച ഉന്നതന്‍ ആരെന്ന ചോദ്യവും ഇപ്പോള്‍ സജീവമാണ്. വിവിധ തലങ്ങളില്‍ സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാന്‍ മോന്‍സന്‍ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

മോന്‍സന്റെ വീട്ടില്‍ ചികില്‍സയുടെ പേരില്‍ പല യുവതികളും താമസിച്ചിരുന്നു. പല പ്രമുഖരും പെണ്‍വാണിഭത്തെ കുറിച്ച്‌ അറിയാതെ പെണ്‍മക്കളെ മോന്‍സണിന്റെ വീട്ടില്‍ താമസിപ്പിച്ചു. സൗന്ദര്യ ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു ഇത്. ഈ നീക്കം മോന്‍സണ് തുണയായി. ഇതിന്റെ മറവിലാണ് മോന്‍സണിന്റെ പീഡനവും വാണിഭവും എന്നാണ് സൂചന.

പൊലീസ് ഉദ്യോഗസ്ഥര്‍ വരെ മോന്‍സണിന്റെ വീട്ടിലെ സ്ഥിര താമസക്കാരായിരുന്നു. കൊച്ചി കമ്മീഷണറായിരുന്ന സുരേന്ദ്രനുമായുള്ള അടുപ്പം തെളിഞ്ഞു കഴിഞ്ഞു. ഇതിനൊപ്പം പുരാവസ്തുക്കളുടെ മറവില്‍ പല പൊലീസ് ഉന്നതരേയും വീട്ടിലെത്തിച്ചു. ഇതെല്ലാം പെണ്‍വാണിഭത്തിനുള്ള മറയൊരുക്കാന്‍ കാരണമായി.

മോന്‍സന്‍ അറസ്റ്റിലായതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാര്‍ നിരുല്‍സാഹപ്പെടുത്തിയെന്നും തനിക്കു വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. മോന്‍സനെതിരെ പരാതി നല്‍കിയ ചിലര്‍ നിര്‍ദേശിച്ചതനുസരിച്ച്‌ മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.