എഴുപതാം വയസ്സിൽ ജുവൻബെൻ അമ്മയായി; വൈദ്യശാസ്ത്ര വിദഗ്ദർക്ക് അമ്പരപ്പ്

ഗാന്ധിനഗർ: ജീവിതാഭിലാഷം സാക്ഷാത്കരിച്ച് എഴുപതാം വയസ്സിൽ ജുവൻബെൻ അമ്മയായി. ഗുജറാത്ത് സ്വദേശികളായ മാൽധാരിയുടെയും ജുവൻബെൻ റബാരിയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കുഞ്ഞ് വേണമെന്നത്. ഇപ്പോൾ അതാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദരെ പോലും അമ്പരപ്പിച്ചാണ് ഈ പ്രായത്തിൽ ജുവൻബെൻ കുഞ്ഞിന് ജന്മം നൽകിയത്.

ഗുജറാത്തിലെ മോറ ഗ്രാമത്തിലാണ് മാൽധാരിയും ജുവൻബെൻ റബാരിയും താമസിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെയാണ് എഴുപതാം വയസ്സിൽ ജുവൻബെൻ അമ്മയായത്. ഈ പ്രായത്തിൽ ഗർഭധാരണം അസാധ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ദമ്പതികളുടെ സ്വന്തം ഉത്തരവാദിത്തത്തിനുമേൽ ചികിത്സ ആരംഭിക്കുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടർ നരേഷ് ബാനുശാലി പറയുന്നത്.

ഐവിഎഫിലൂടെ ആരോഗ്യമായ ഗർഭപാത്രമുള്ള ഏത് സ്ത്രീയ്‌ക്കും ഗർഭധാരണം സാധ്യമാണ്. എന്നാൽ ജുവൻബെനിന്റെ പ്രായമായിരുന്നു ഇവിടെ വെല്ലുവിളി ഉയർത്തിയത്. എങ്കിലും കുഞ്ഞെന്ന സ്വപ്‌നം പൂർത്തീകരിക്കാൻ ഏത് പ്രതിസന്ധിയെയും നേരിടാൻ അവർ തയ്യാറാകുകയായിരുന്നു. ഇതിന്റെ ഫലമായാണ് ജുവൻബെൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.