ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലുമായി മരിച്ചത് 39 പേര്‍; കണ്ടെത്താനുള്ളത് ആറ് പേരെ; പ്രകൃതി ദുരന്തത്തിന് കാരണം ഇരട്ടന്യൂന മര്‍ദ്ദം; ദുരിത ബാധിതരെ കൈവിടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലുമായി ഇത് വരെ 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും ആറ് പേരെ കണ്ടെത്താനുണ്ട്. ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ തീരാ ദുഖമാണിതെന്നും ദുരിത ബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇരട്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതി തീവ്ര മഴ സൃഷ്ടിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം നടക്കുന്നതായും സഭയെ അറിയിച്ചു.

മഴയുടെ തീവ്രതയ്ക്ക് ഒക്ടോബര്‍ 18, 19 തിയതികളില്‍ താത്കാലികമായ കുറവുണ്ടായിട്ടുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ രണ്ട് മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴക്കും മലയോര മേഖലയില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍ഫോഴ്സ്, നേവി ഹെലികോപ്ടറുകള്‍ സജ്ജമാണ്. സംസ്ഥാനത്താകെ 304 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും കൃത്യമായ മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിദ്ഗ്ധ സമിയുടെ നിര്‍ദ്ദേശം തേടി മാറ്റങ്ങള്‍ വരുത്തണം. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം നിര്‍ദ്ദേശിച്ചു.

മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം രണ്ടു ദിവസത്തേക്ക് ഒഴിവാക്കുകയും ചെയ്തു.ഇനി 25ാം തിയതിയാണ് സഭ ചേരുക. എം എല്‍ എമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുള്ളതിനിലാണ് സഭ സമ്മേളനം 25വരെ നിര്‍ത്തിവച്ചത്.