പ്രകൃതി ദുരന്തങ്ങളെ നേരിടുന്നത് പഠിക്കാന്‍ നെതര്‍ലാന്റിലൊന്നും പോകേണ്ട, ദുരഭിമാനം മാറ്റിവച്ച്‌ ഗുജറാത്തില്‍ പോയാല്‍ മതി; സർക്കാരിനെ വിമർശിച്ച് സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: തുടര്‍ച്ചയായി പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് ജി. വാര്യര്‍. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറല്ലാത്ത ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നല്ലേ ഇതില്‍ നിന്നും മനസിലാക്കേണ്ടത്? പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ നെതര്‍ലാന്റിലൊന്നും പോകേണ്ട സാര്‍, ദുരഭിമാനം മാറ്റി വച്ച്‌ ഗുജറാത്തില്‍ പോയാല്‍ മതി.

2001 ലെ കച്ച്‌ ഭൂകമ്പം കശക്കിയെറിഞ്ഞ ഗുജറാത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ യു.എന്‍ വരെ അംഗീകരിച്ചതാണ്. ഇനി ദുരഭിമാനം മാറ്റി വയ്ക്കാന്‍ കഴിയില്ലെങ്കില്‍ ഒഡീഷയേയോ ആന്ധ്രയേയോ ഒക്കെ മാതൃകയാക്കാം. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതില്‍ ആ സംസ്ഥാനങ്ങള്‍ മാതൃകയാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ എല്ലാ വര്‍ഷവും മണ്ണിനടിയില്‍പ്പെടുന്നു. വീടുകള്‍ , കൃഷി സ്ഥലങ്ങള്‍ , കന്നുകാലികള്‍ , വര്‍ഷങ്ങളായി സ്വരുക്കൂട്ടി വച്ച സമ്ബാദ്യങ്ങള്‍ എല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടുന്നു. ഒരു തവണയും രണ്ട് തവണയും മനസിലാക്കാം. പക്ഷേ ആവര്‍ത്തിക്കുന്ന ഒരേ സ്വഭാവത്തിലുള്ള ദുരന്തങ്ങളില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത് ?

അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറില്ലാത്ത ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നല്ലേ. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ നെതര്‍ലാന്‍റ്സിലൊന്നും പോകേണ്ട സാര്‍ . ദുരഭിമാനം മാറ്റി വച്ച്‌ ഗുജറാത്തില്‍ പോയാല്‍ മതി. 2001 ലെ കച്ച്‌ ഭൂകമ്ബം കശക്കിയെറിഞ്ഞ ഗുജറാത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ യുഎന്‍ വരെ അംഗീകരിച്ചതാണ് . ഇനി ദുരഭിമാനം മാറ്റി വെക്കാന്‍ കഴിയില്ലെങ്കില്‍ ഒഡീഷയേയോ ആന്ധ്രയേയോ ഒക്കെ മാതൃകയാക്കാം .പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതില്‍ ആ സംസ്ഥാനങ്ങള്‍ മാതൃകയാണ് .

കഴിഞ്ഞ വര്‍ഷങ്ങളില്‍ മണ്ണിടിച്ചില്‍ നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ കവര്‍ന്ന നിലക്ക് മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ സംബന്ധിച്ച്‌ ഒരു വ്യക്തമായ മാപ്പിംഗും മുന്നറിയിപ്പ് സംവിധാനവും ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ നമുക്ക് എത്ര ജീവനുകള്‍ രക്ഷിക്കാമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? രാത്രി പത്തു മണിക്ക് ഫേസ് ബുക്കില്‍ പോസ്റ്റിട്ട് ഡാം തുറന്ന് വിടുന്നതു പോലെയുള്ള മുന്നറിയിപ്പ് സംവിധാനമല്ലേ നമുക്കുള്ളത് ? കഷ്ടം.

അടുത്ത മഴയ്ക്ക് മുമ്ബെങ്കിലും കേരളത്തിലെ ഡാമുകളുടെ ഓപ്പറേഷന്‍ , വൈദ്യുത ഉല്‍പ്പാദന താല്‍പ്പര്യത്തിന് പ്രാമുഖ്യം കൊടുക്കുന്ന കെ.എസ്.ഇ.ബി യില്‍ നിന്നും ജലവിതരണ താല്‍പ്പര്യത്തിന് പ്രാമുഖ്യം നല്‍കുന്ന ജലസേചന വകുപ്പില്‍ നിന്നും എടുത്തു മാറ്റി കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്‍ററസ്റ്റ് ഇല്ലാത്ത ഒരു സംവിധാനത്തിന് കീഴില്‍ കൊണ്ടുവരണം .
വൈദ്യുതി KSEB ഉല്‍പ്പാദിപ്പിച്ചോട്ടെ , ജലസേചന വകുപ്പും വെള്ളം ഉപയോഗിച്ചോട്ടെ , പക്ഷേ ഡാം തുറക്കുന്നതും അടക്കുന്നതും സംബന്ധിച്ച തീരുമാനം അവരെടുക്കരുത്. ജനങ്ങളുടെ ജീവന്‍ വച്ച്‌ പന്താടരുത്.