സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്.

പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ്. അതേസമയം മല്ലപ്പള്ളി മേഖലയില്‍ വെള്ളമിറങ്ങി തുടങ്ങി. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂര്‍ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. പാണ്ടനാട് ഉള്‍പ്പടെയുള്ള മേഖലയില്‍ നിലവില്‍ വെള്ളക്കെട്ട് തുടരുകയാണ്.

കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയില്‍ അടക്കം ജാഗ്രത തുടരുകയാണ്. കക്കയം അണക്കെട്ടിലേക്കുളള വഴിയില്‍ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. മഴക്കെടുതിയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒൻപത് വീടുകളാണ് ഭാഗീകമായി നശിച്ചത്.

പാലക്കാട് മഴയുണ്ടെങ്കിലും ശക്തമല്ല. ഭാരതപ്പുഴയില്‍ ജലനിരപ്പ് കൂടി. ജില്ലയിലെ എട്ടില്‍ ആറ് ഡാമുകളും തുറന്നിട്ടുണ്ട്. മഴക്കെടുതി അവലോകനത്തിന് ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. കൊല്ലം തെന്മല ഡാമില്‍ നിന്ന് രാവിലെ 7 മണി മുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ കല്ലട ആറിന്റെ തീരപ്രദേശത്തുള്ള സ്കൂളുകളിലെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കൊല്ലം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

പാലക്കാട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ 10.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ 8 ഡാമുകളില്‍ 6 എണ്ണവും തുറന്ന സാഹചര്യത്തില്‍ ഭാരതപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ചവിഷയം. ജില്ലയുടെ മലയോര മേഖലകളായ സൈലന്റ് വാലി, നെല്ലിയാമ്പതി, മലമ്പുഴയുടെ വൃഷ്ടി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കണമോ എന്ന കാര്യത്തില്‍ യോഗം തീരുമാനം എടുക്കും.

നിലവില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ ഒരു ക്യാമ്പ് മാത്രമാണ് തുറന്നിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നു ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ജില്ലയിലെ ഒന്നാം കൃഷി വിളവെടുപ്പിലുണ്ടായ നാശനഷ്ടത്തിന്‍റെ കണക്കെടുപ്പ് വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമുണ്ടാക്കും. നെല്ലിയാമ്പതി മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ 13 സെമീ തുറന്നിട്ടുണ്ട്. മലമ്പുഴ അണക്കെട്ട് 21 സെമീ തുറന്ന് ഡാമിന്‍റെ ജല നിരപ്പ് ക്രമീകരിക്കുന്നുണ്ട്.