കൂട്ടിക്കലിൽ ഉരുൾ പൊട്ടലിൽ മരിച്ച ആറംഗ കുടുംബത്തിന് ജന്മനാടിൻ്റെ കണ്ണീർ യാത്രാമൊഴി

കോട്ടയം: കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുൾ പൊട്ടലിൽ മരിച്ച ആറംഗ കുടുംബത്തിന് ജന്മനാടിൻ്റെ കണ്ണീർ യാത്രാമൊഴി. സംസ്കാര ശുശ്രൂഷകൾ കാവാലി സെന്റ് മേരീസ് പള്ളിയിൽ നടത്തി. ക്ലാരമ്മ ജോസഫ്, മാര്‍ട്ടിന്‍, സിനി, സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്.

സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ, പട്ടികജാതി- വർഗ കെ രാധാകൃഷ്ണൻ, എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

രണ്ടു ദിവസം മുൻപ് വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തീവ്ര ദു:ഖത്തോടെ നൂറ് കണക്കിന് ആളുകളാണ് കാവാലി പള്ളിയിലെത്തിയത്.