സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി. കോട്ടയം കൂട്ടിക്കലില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മാത്രം 11 പേരാണ് മരിച്ചത്.
കൊക്കയാറില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയില്‍ ഒരാളും ഒഴുക്കില്‍പ്പെട്ടു. വടകരയില്‍ തോട്ടില്‍ വീണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചു. പാലക്കാടും തൃശ്ശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

കോട്ടയം മുണ്ടക്കയത്തെ കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 11 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാവാലിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെയും പ്ലാപ്പള്ളിയില്‍ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഒറ്റരാത്രിയില്‍ തിമിര്‍ത്ത് പെയ്ത പേമാരിയില്‍ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലെ ചെറു കുന്നുകള്‍ ഇടിഞ്ഞ് താഴുകയായിരുന്നു.

ഇടുക്കി പെരുവന്താനം നിര്‍മലഗിരിയില്‍ മലവെള്ളപാച്ചിലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയില്‍ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലില്‍ പെട്ടത്.