വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു

കോഴിക്കോട്: വടകര കുന്നുമ്മക്കരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. വീടിനരികെയുള്ള തോട്ടിൽ വീണാണ് അപകടമുണ്ടായത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 21 ആയി. കോട്ടയം കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പാലക്കാടും തൃശ്ശൂരും മഴ തുടരുന്നു. നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം ഭാഗങ്ങളിൽ മഴമേഘങ്ങളുള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്താൽ സ്ഥിതി ഗുരുതരമാകുമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.