പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്; പൊലീസിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം : പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് വ്യക്തമാക്കി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പൊലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി.

പൊലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസര്‍മാരുടേയും പൊതുജനസമ്പര്‍ക്കം മാന്യമായിരിക്കണം. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാര്‍ജ്ജ് ഷീറ്റ് സബ്ബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ സമയബന്ധിതമായി പരിശോധിച്ച് അംഗീകരിക്കണം

പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കാന്‍ കഴിയാത്തവയുടെ കാര്യത്തില്‍ നിയമപരമായ പരിമിതി വ്യക്തമാക്കി പരാതിക്കാര്‍ക്ക് മറുപടി നല്‍കണം. കേസുകളുടെ അന്വേഷണ പുരോഗതി, എഫ്ഐആര്‍ പകര്‍പ്പടക്കം പരാതിക്കാര്‍ക്ക് നല്‍കാനാവുന്ന രേഖകളെല്ലാം നല്‍കണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാവണം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പരാതികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ ഉറപ്പാക്കണം. ഇത്തരം പരാതികളില്‍ കൃത്യമായ നിയമനടപടി സ്വീകരിച്ചുവെന്ന് എസ്എച്ച്ഒമാരും ഉറപ്പാക്കണം. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ അടിയന്തര നടപടി വേണം. കുട്ടികളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കുന്നവരെ സമയബന്ധിതമായി അറസ്റ്റ് ചെയ്ത കര്‍ശന നടപടി സ്വീകരിക്കണം.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഓണ്‍ലൈന്‍ വഴിയുള്ള പരാതികള്‍ക്ക് രസീത് നല്‍കണം. സൈബര്‍ നിയമലംഘനം നടത്തുന്നഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും നടപടി വേണം. ഇന്റലിജന്‍സ് വെരിഫിക്കേഷന്‍ ഇല്ലാതെ സര്‍ക്കാരിതര പൊതുപരിപാടികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടതില്ല. പരിശോധനയ്ക്ക് ശേഷം അത്തരം പരിപാടികളില്‍ യൂണിഫോം ഒഴിവാക്കണം