പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്; ഉള്ളിയും തക്കാളിയുമടക്കം എല്ലാത്തിനും ഇരട്ടി വില

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച്‌ ഉയരുകയാണ്. സവാളയ്ക്കും തക്കാളിക്കും വില ഇരട്ടിയായി. ആഴചകളായുള്ള കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചതാണ് വില ഉയരാന്‍ കാരണം.

കോലാറിലെ കൃഷിയിടങ്ങള്‍ കനത്ത മഴയില്‍ വെള്ളക്കെട്ടിലാണ്. മൊത്തവിപണന കേന്ദ്രങ്ങളിലേക്കുള്ള വരവ് കുറഞ്ഞതോടെ വില ഉയര്‍ന്നു. ചിത്രദുര്‍ഗ, ചിക്കമഗളൂരു, ധാര്‍വാഡ് എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള സവാള അധികവും എത്തുന്നത്.

ഏക്കര്‍ കണക്കിന് കൃഷി നശിച്ചതോടെ 25-30 രൂപയായിരുന്ന സവാളയ്ക്ക് വില 50 രൂപയായി. മൊത്തവിപണിയില്‍ 20 രൂപയായിരുന്ന തക്കാളി 49ലെത്തി. ബീന്‍സ്, കാരറ്റ്, പയര്‍ തുടങ്ങിയവയുടെ സ്ഥിതിയും സമാനമാണ്. വിളവെടുപ്പ് കുറഞ്ഞതോടെ ചരക്ക് ലോറികളുടെ വരവും കുറഞ്ഞു. താല്‍ക്കാലിക വര്‍ധനവ് മാത്രമെന്നും മഴ കുറയുന്നതോടെ വില താഴുമെന്നുമാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.