നെല്ലിമറ്റം പുലിയന്‍പാറയിൽ പള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; മാതാവിന്റെ തിരുസ്വരുപം സമീപത്തെ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു

കോതമംഗലം: നെല്ലിമറ്റം പുലിയന്‍പാറയുള്ള കോതമംഗലം രൂപതയുടെ കീഴിലുള്ള സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് പള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. പള്ളിക്ക് മുന്‍വശത്തെ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം സമീപത്തെ പൈനാപ്പിള്‍ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.

രാവിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് സംഭവം ആദ്യം കണ്ടത്. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാര്‍ മിക്‌സിങ് പ്ലാന്റില്‍ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളി ഏതാനും ദിവസം മുന്‍പാണ് തുറന്ന് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്.

ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച്‌ ആദ്യവാരത്തിലാണ് ടാര്‍ മിക്‌സിങ് പ്ലാന്റ് പള്ളിക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ സമീപിച്ചിരുന്നു.എന്നാല്‍ പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കാന്‍ തയ്യാറായില്ല. ഇതെത്തുടര്‍ന്നാണ് സെപ്റ്റംബര്‍ 26-ന് ദേവാലയം വീണ്ടും തുറന്നത്.

കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നേരിട്ടെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതോടെയാണ് പള്ളിയിലെ ആരാധന ചടങ്ങുകള്‍ പുനഃരാരംഭിച്ചത്. സംഭവം അറിഞ്ഞ് ആന്റണി ജോണ്‍ എംഎല്‍എയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പള്ളിയിലെത്തി. ഊന്നുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി പള്ളി വികാരി ഫാ. പോള്‍ ചൂരത്തോട്ടിയില്‍ പറഞ്ഞു.