ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഉപയോഗിച്ച എസ് ഐക്ക് സസ്പെന്‍ഷന്‍. ചാത്തന്നൂര്‍ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്പെന്റ് ചെയ്തത്. ജ്യോതി സുധാകര്‍ മരിച്ച വ്യക്തിയുടെ ഫോണ്‍ ബന്ധുക്കള്‍ക്ക് കൈമാറാതെ സ്വന്തം സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കുകയായിരുന്നു.

മംഗലപുരത്ത് ട്രെയിന്‍ തട്ടി മരിച്ച അരുണ്‍ ജെറി എന്ന യുവാവിന്റെ മൊബൈല്‍ ഫോണാണ് ഇയാള്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്. അരുണ്‍ ജെറി ജൂണ്‍ 18 നാണ് ട്രെയിന്‍ തട്ടി മരിച്ചത്. ജ്യോതികുമാര്‍ മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. അരുണ്‍ ജെറിയുടെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴാണ് എസ് ഐ ഫോണെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മംഗലപുരത്ത് നിന്നും ഇയാള്‍ സ്ഥലം മാറി പോയി.

അരുണിന്റെ ഫോണ്‍ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചാത്തന്നൂരില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. കെവശപ്പെടുത്തിയ ഫോണില്‍ എസ് ഐ ഔദ്യോഗിക സിം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ജ്യോതികുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.