സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്; ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചു; സന്ദീപ് നായര്‍

തിരുവനന്തപുരം: സരിത്ത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത് എന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ പറഞ്ഞു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായ ശേഷം സംസാരിക്കുകയായിരുന്നു സന്ദീപ് നായര്‍.

സ്വപ്നയെ സഹായിക്കാനാണ് ബം​ഗളൂരുവിലേക്ക് താന്‍ ഒപ്പം പോയത്. സ്വര്‍ണകടത്തു കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളര്‍ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാന്‍ തയ്യാറാണ്. സ്വര്‍ണ കടത്തൊക്കെ കണ്ടെത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയത്.

ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചു എന്നും സന്ദീപ് നായര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്.