തിരികെ സ്‌കൂളിലേക്ക് ; സ്‌ക്കൂള്‍ തുറക്കലിനുള്ള അന്തിമ മാര്‍ഗരേഖ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്‌ക്കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ഇതിനുള്ള അന്തിമ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. തിരികെ സ്‌കൂളിലേക്ക് എന്ന പേരിലാണ് മാര്‍ഗരേഖ. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നല്‍കിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. പൊതു നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ എട്ട് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാര്‍ഗരേഖ.

ആറ് സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നാണ് മാര്‍ഗരേഖ നടപ്പാക്കുക. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവക്കാണ് പ്രധാന ചുമതലയെന്ന് മന്ത്രി പറഞ്ഞു. ആഴ്ചയില്‍ ആറുദിവസം ക്ലാസ്സുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ്സുകള്‍ ഉണ്ടാകുക.

രക്ഷകര്‍ത്താക്കള്‍ക്ക് പൂര്‍ണ്ണസമ്മതമാണെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിട്ടാല്‍ മതിയാകുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ കൂട്ടം കൂടാതിരിക്കാന്‍ ശ്രമിക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ ക്ലാസ്സുകളില്‍ വരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിന്‍ എടുക്കണം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന ദിവസം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണം. വിപുലമായ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കും. കുട്ടികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കും. സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഗതഗതമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. യാത്രാസൗകര്യം ഇല്ലാത്ത സ്‌കൂളുകള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.