ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ്

തൃശ്ശൂർ: ചാലക്കുടിക്ക് സമീപം പോട്ടയിൽ വൻ കഞ്ചാവ് വേട്ട. മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 181 കിലോയോളം കഞ്ചാവ് പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റ്‌ചെയ്‌തു. വ്യാഴം രാവിലെ ഏഴോടെ പോട്ട സിഗ്നലിന് സമീപം കോസ്‌മോസ് ക്ലബ്ബിന് എതിർഭാഗത്തെ സർവീസ് റോഡിലാണ് വാഹനം പൊലീസ് തടഞ്ഞത്.

എറണാകുളം കുമ്പളം സ്വദേശികളായ പട്ടത്താനം വിഷ്ണു (25), കൊല്ലംപറമ്പിൽ ഷനൂപ് (23), കളമശേരി സ്വദേശി സാദിഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽനിന്ന്‌ എറണാകുളത്തേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്നതാണിതെന്ന് പ്രതികൾ പറഞ്ഞു.

രണ്ടേകാൽ കിലോ തൂക്കമുള്ള 82 പായ്ക്കറ്റുകളിലാക്കിയാണ് കാറിൽ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ ത്തുടർന്നായിരുന്നു വാഹന പരിശോധന. തഹസിൽദാർ ഇ എൻ രാജുവിന്റെ സാന്നിധ്യത്തിൽ കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തവരെക്കുറിച്ചും ഇവരിൽ നിന്ന്‌ കഞ്ചാവ് വാങ്ങി വില്പന നടത്തുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.